പൂന്തോട്ടത്തിൽ പുതിയ
കാവൽക്കാരൻ വന്നു.
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
പൂന്തോട്ടത്തിൽ പുതിയ
കാവൽക്കാരൻ വന്നു.
കൈവെള്ളയിൽ കറുത്ത പുള്ളി
മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ
വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി.
നെറുകയില്‍ മഴമുത്തുകള്‍ പോലവേ
വെളുവെളെപ്പുക്കള്‍ വാരിയണിഞ്ഞവള്‍;
അവളെ മൂളിക്കളിച്ചു ചുഴലുന്നു
വെയില്‍കുടിച്ചു മിനുത്ത ചിറകുകള്‍;
ഇതളില്‍ നോവാതെ ചേര്‍ന്നുറങ്ങുന്നപോല്‍
ഒരു കുരുന്നുശലഭം; ചിരിക്കുന്ന
പുലരി! കാറ്റുകള്‍! പുങ്കിളിപ്പാട്ടുകള്‍!
മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ
വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി;
വഴിയില്‍ നില്‍പ്പു ചമഞ്ഞു തുമ്പച്ചെടി.
അടുത്ത വീട്ടിലെ ചരമശയ്യയിൽ
അനക്കമറ്റത്രേ കിടപ്പു മുത്തശ്ശി
വിവരം കേട്ടു ഞാനവിടെയെത്തിയെൻ
വിദേശിയാമൊരു സുഹൃത്തിനോടൊപ്പം.
വിരഞ്ഞു ദീർഘമായ് ശ്വസിപ്പു മുത്തശ്ശി
തരിച്ചു നില്‍ക്കയാം ജനങ്ങൾ ചുറ്റിലും
മരുന്നു വായിലേക്കൊഴിക്കാനാകാതെ
പരുങ്ങും പുത്രിയെ തടഞ്ഞൊരു വൃദ്ധൻ
പതുക്കെയോതിനാൻ "അനർത്ഥലൗകികം
മതിയിനി; ഊർദ്ധ്വവലി തുടങ്ങിപ്പോയ്"
അവിടെയപ്പൊഴുതഖിലർക്കും കണ്ണിൽ
അകാലതാമിസ്രം ഭയമിയറ്റവേ
തല നരച്ച മറ്റൊരു വയോവൃദ്ധ
നിലവിളക്കിന്റെയരികിൽവന്നിരു-
ന്നൊരു ജീർണ്ണഗ്രന്ഥം പകുത്തു കൈകൂപ്പി-
ച്ചിരപരിചിത കവിത പാടുവാൻ
തുടങ്ങി; മെല്ലവേയിരുളകലുന്നു
തുടുവെളിച്ചത്തിൻ തളിരിളകുന്നു.
അരിയകർപ്പൂരപ്പുകച്ചുരുൾ പോലു-
ണ്ടൊരു കീരം മച്ചിൽ പറന്നു പാടുന്നു.
കരിങ്കല്ലംഗനാ സുഷമയാകുന്നു
കിരീടതൃഷ്ണ വെന്തെരിഞ്ഞടങ്ങുന്നു
നിശാചരഗ്രസ്തം നരത്വം മുക്തിതൻ
പ്രശാന്തി മന്ത്രമായ് മൃതിയെ വെല്ലുന്നു.
വിരാഗമാം പൊരുള്‍,സരാഗവാങ് മയം-
പുരാണപീയൂഷം ഒഴുകി നില്‍ക്കവേ
നിറഞ്ഞ ചിദ്രസശമകണം മുകര്‍-
ന്നനന്തതയില്‍ ചേര്‍ന്നലിഞ്ഞു മുത്തശ്ശി.
അഴലിലാപ്പെട്ട തനൂജ തേങ്ങിനാള്‍
അഴുതു കൂറ്റുകാര്‍;മൃദുവായ് മുത്തശ്ശി
ചിരിക്കാനെന്നോണം വിടര്‍ത്തൊരാ ചുണ്ടില്‍
സ്ഫുരിച്ചു കട്ടയാം ലഘുരാമായണം.
തിരിച്ചു പോരവേ, ജനിത വിസ്മയം
തിരക്കി ചങ്ങാതി:ഇതേതു പുസ്തകം?
ഇതിന്‍ പ്രണേതാവാര്‍,മരണത്തെപ്പോലും
കഥാകഥനത്താല്‍ കഥ കഴിച്ചവന്‍?
അരുളിനേന്‍:പാരിലഖിലഭോഗ്യവും
അരുന്തുദങ്ങളാമസഹ്യമാത്രയില്‍
മരിക്കുവോരുടെ മനസ്സിലിറ്റിക്കാന്‍
മരണമില്ലാത്ത മൊഴികള്‍ തീര്‍ത്തൊരാ
കവിയെപ്പറ്റി; എന്‍ വിദേശിയാം മിത്രം
അവികലാനന്ദപുളകിതാംഗനായ്
പറഞ്ഞു: ധന്യമീ മലയാളം തുഞ്ചന്‍-
പറമ്പിലെ മൃത്യുഞ്ജയപരിമളം!
ഹേ! പാർവതീ! പാർവണേന്ദു പ്രമോദേ, പ്രസന്നേ
പ്രകാശക്കുതിപ്പിൽ,കിതയ്ക്കുന്ന നിന്നെ പ്രകീർത്തിച്ചു പാടാനുമോരോ വിഭാത- ക്കുളിർവാത ദാഹാർത്തിയായ് നിന്റെ നിശ്വാസ- വേഗം കുടിക്കാനു,മോമൽത്തടിൽമേനി പുൽകിത്തലോടാനുമാഴത്തിലാഴത്തി- ലാഴ്‌ന്നേറെ നേരം മുഴുകിത്തികഞ്ഞാട- ലാറ്റാനുമീ വിശ്വശക്തി പ്രവാഹക്കുതിപ്പിൽ കിതപ്പായ് ഭവിപ്പാനുമെന്നെ ഭവിപ്പിക്ക നീ ഭാവികേ!
ഹേ! ഭാർഗവീ, ഗർവ്വഹർത്രീ, പ്രേമഗാത്രീ, പ്രസിദ്ധേ! നറും പൂവിതൾ നോറ്റുതോറ്റുന്ന ദിവ്യാനു- രാഗത്തുടുപ്പിൻ കരൾക്കൂമ്പറുത്തും, ഇളം ചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി- യെത്തുന്ന നന്മണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും, വിയർക്കുന്ന പുല്ലിന്റെ ഗദ്‌ഗദം ചോർത്തിക്കുടിച്ചും ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും തിമിർക്കുന്നരക്കൻ, നറും ചോര മോന്തി - ചിനയ്ക്കുന്നരക്കൻ, ഇരുൾക്കോട്ട കെട്ടി- യടക്കിക്കപാലാസ്ഥി മാലാവിതാനം ചമയ്ക്കുന്നരക്കൻ ധരിത്രീ വിലാപം. വിറയ്ക്കുന്നു ദിക്ക്‌പാലരെല്ലാ,മിടിത്തിയിളിക്കുന്നു ചുറ്റും ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം.
ഹേ! ഭൈരവീ, ശോകഹർത്രീ, യോഗമൂർത്തേ, പ്രചണ്ഡേ! തൃക്കണ്ണു മൂന്നും തുറന്നാർദ്രയായിത്തിളയ്ക്കൂ കുതിക്കൂ, ജ്വലിച്ചന്ധകാരം മുടിക്കൂ കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ടിച്ചതയ്ക്കൂ സഹസ്രാരപത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങൂ എടുക്കെന്നെ നീ, നിൻമടിത്തട്ടിലൊട്ടി - കേകിടക്കട്ടെ നിൻ പോർമുലക്കണ്ണു മുട്ടി.
ഹേ! ശാരദേ, സാർവ്വഭൗമേ; പരിശോഭിതേ, ശാരദാശസങ്കാശസൗമ്യേ, ശിവേ ! പ്രകാശാങ്കുരങ്ങൾ, പ്രഭാതാത്ഭുതങ്ങൾ പ്രഹർഷേണ വർഷിച്ചുമേയും ഘനങ്ങൾ ഘനശ്യാമനീലം, കടക്കണ്ണുചായും വിലാസം വികാരോൽബണം വിശ്വഭാവം സമാകർഷചേതോവിതാനം, സരിത്തിൻ ഹൃദന്താവബോധോദയം, പാരിജാതം പ്രേമകല്ലോലിനീലീല, ലാവണ്യലാസ്യ - പ്രകാരം, പ്രസാദം, പ്രകാശം. ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം ഇതാണെന്റെ നീയായ സത്യസ്വരൂപം ഹേ! ശ്യാമളേ, ശാന്തരൂപേ, സമുദ്രേ!
ഞാനും ഗാന്ധിയും
കവിയല്ലാത്ത ഒരാൾ
കവിത എങ്ങനെ എഴുതും?
മണ്ണിൽ കാലുകൾ പൂഴ്ത്തി
മരം പോലെ അനക്കമറ്റ്
കാറ്റിനെ കോർമ്പൻ ചീർപ്പാക്കി
വെയിലിനെ അടുപ്പുതിളയാക്കി
മഴയെ ആകാശത്തിന്റെ സ്വരജതിയാക്
അയാൾ അലഞ്ഞുലഞ്ഞ് നിൽക്കും.
പൊഴിയുന്ന ഇലയോരോന്നും
മോക്ഷത്തിന്റെ കവിതയാകും.
തളിർക്കുന്ന ഇലയോരോന്നും
ജീവിതപ്രണയത്തിന്റെ ജലതരംഗമാകും
കിളിർക്കുന്ന വിത്തോരോന്നും
ശലഭസംഗീതത്തിന്റെ പൂമ്പൊടിയാകും
മണ്ണിൽ നിന്നും കൊളുത്തിയെറിഞ്ഞ
ഒറ്റ വീണക്കമ്പിയിലൂടെ
ആകാശത്തിന്റെ ചുംബനം
അഗ്നിരേതസ്സായി മിന്നിയിറങ്ങും.
അങ്ങനെയങ്ങനെ.....
ഭൂമിയിലെ ആ മണ്ണുമനുഷ്യൻ
അതെ, കവിയല്ലാത്ത അയാൾ തന്നെ
സ്വയം ഒരു കവിതയായി
വിവർത്തനം ചെയ്യപ്പെടും.
വാക്കുകളുടെ നാനാർത്ഥങ്ങൾ
പൂത്തും കൊഴിഞ്ഞും തുടരുന്ന
ജീവിതമെന്ന രൂപകം
ക്രമത്തിൽ അയാളെ
'കവി' എന്ന് വാത്സല്യപൂർവ്വം
നൊന്തു വിളിക്കും.
***
പ്രിയകവി വീരാൻകുട്ടിക്ക്
===
അപ്പൻ പറഞ്ഞ കഥയുണ്ടായിരുന്നു:
എപ്പോഴും സ്വപ്നത്തിൽ
ചങ്ങലയും താഴും തെളിയുന്ന
കുട്ടിയായിരുന്നു, പണ്ട്.
മുതിർന്നിട്ടും വിട്ടുമാറാത്ത
കണ്ണിൽത്തറച്ച തുടൽമുള്ളായി.
വയലും മലമേടും കാവേരിപ്പാട്ടും
നിറഞ്ഞു തുളുമ്പിയാലും,
മായില്ല കിലുക്കവും കടുപ്പവും
വിപ്രശാസനങ്ങളുടെ തിളപ്പും.
ഉരുക്കിയ ഈയത്തിന്റെ
കടുത്ത വേദനയോടെ കാതുകൾ.
എന്നിട്ടും...
അപ്പൻ കേൾക്കാതിരുന്നില്ല
ഒന്നും മിണ്ടാതിരുന്നുമില്ല.
വഴി തെളിക്കാൻ
വയൽ ഉഴാൻ
മട ഉറപ്പിക്കാൻ
മഴ പൊലിക്കാൻ
വാക്കിന്റെ സ്വാതന്ത്ര്യത്തിൽ
വാനോളം കൊടി ഉയർത്താൻ
ചങ്ക് കൊടുത്തു
ചാവേറായി
ചങ്ങലയിൽ കൈകാലുകളും
താഴുകളിൽ തേൻനാട്ടുപേച്ചുകളും
കുതറിക്കുതറിയൊടുങ്ങി,
ചതിക്കോലമായി.
പഴങ്കഥ പറയുമ്പോൾ
പതിരില്ലാതെ എഴുതുമ്പോൾ
അപ്പന്റെ കനൽക്കണ്ണ്‍
അമ്പായി തറഞ്ഞ്
നെറുകയിൽ നിന്ന്‍
ഒരു വൈഗ ഉത്ഭവിക്കും.
ആയിരം പാദമണ്ഡപങ്ങളുടെ
ഏഴായിരം നാവുകൾ ഒത്തുചേർന്ന്
ഉച്ചസ്ഥായിയിൽ നിലവിളിക്കും.
ഐതിഹ്യങ്ങളിൽ കണ്ണകിച്ചിലമ്പ്
സമയത്തിൻ ബോംബാകും.
ദ്രാവിഡന്റെ തുറൈപ്പാട്ടുകൾ
കാരിരുമ്പിൻ തിടമ്പേറ്റും.
സംഘകാലം തമിഴഴകിൽ പീലിവിരിക്കും.
പുറനാനൂറിന്റെ പന്തങ്ങളെരിയിച്
ഔവ്വയാര്‍ തിണൈകളിൽ
അമൃതനദിയൊഴുകും.
അകനാനൂറിന്റെ ആത്മാവ് കേഴുമ്പോ
പാലയും കുറിഞ്ചിയും മുല്ലയും തേ
മരുതവും നെയ്തലും നെഞ്ചത്തടിക്
തിരുവള്ളുവർ വേദസൂക്തങ്ങളിൽ
തമിഴ് തത്ത്വസംഗീതം തുടിക്കും.
വാനം മഴവില്ലിനെ വിശറിയാക്കും.
ഭാരതിയാരെ തൊഴുതുവണങ്ങി
വീറുണർന്ന പാഞ്ചാലി മുടിയഴിക്
കുരുനിലം മൃതിനിലമായി മാറും.
തന്തൈ പെരിയാർ തലപ്പാവില്‍
തന്തദൈവങ്ങൾ ചിതാഭസ്മമാവും.
പൂണൂൽ വെളുപ്പിൽ പുഴു നുരയ്ക്
ചരിത്രത്തിൽ ...
പിന്നെയും സാക്ഷ്യങ്ങളുണ്ട് തമ്പീ ...
വാക്കുദിക്കാത്ത കിഴക്കൻ മല
കട്ടെടുത്ത നീതികൾ.
ചുരന്ന മാറിടങ്ങൾ കരം കൊടുത്ത
തായ്കുലങ്ങളുടെ നെരിപ്പോട്.
അടുക്കള വാതിലടയ്ക്കാതെ,
പശിവയറിനെ മറക്കാതെ,
അരങ്ങുണർത്തിയ ആത്തേമ്മമാർ
ചുഴറ്റിയ ഉടവാളുകൾ.
ചോരയൊഴുക്കിയ ബലിക്കല്ലുകൾ ...
തല തെറിച്ചു പോയ
പള്ളിക്കൽ പുത്രന്മാർ.
ചരിത്രത്തിൽ...
പിന്നെയും സത്യങ്ങളുണ്ട് തമ്പീ.
കമ്മ്യൂണിസ്റ്റാക്കിയുടെ വീര്യം
കണ്ണീർ നദികൾ നീന്തിക്കടക്കും.
തിരുമുറിവുകൾ ലാവയുതിർക്കുമ്പോൾ
ക്രിസ്തുവിനും നാവ് കിളിർക്കും.
സാത്താൻ വചനങ്ങൾ കപ്പൽക്കൊടിയാ
ഭൂഖണ്ഡങ്ങൾ കടക്കും.
ലജ്ജയുടെ തിരസ്കൃത ഹൃദയം
മിനാരങ്ങളെ സ്വപ്നം കാണും.
ജോസഫ് എന്ന തച്ചൻ
മരക്കുരിശുകളുടെ പണിക്കുറ്റം തീ
ശുദ്ധപരിഹാസങ്ങൾക്ക് കാലം
വെടിയുണ്ടകൾ പുരസ്കാരം നല്കും.
ഇല്ല.. തമ്പീ,
നിനക്കറിയില്ലല്ലോ ചരിത്രം;
ഇതാ.. നിറുത്തുന്നു,
അക്ഷരങ്ങളുമായുള്ള എന്റെ രതിക്
ഇനി വിരിയുന്ന പൂക്കളിൽ
പൂമ്പൊടിയുണ്ടാവില്ല.
കിളികൾക്ക് കൊത്തിപ്പറക്കാൻ
ഒരു പഴമുണ്ടാവില്ല...
വിത്തുണ്ടാവില്ല.
വാക്കുകൾക്ക് ചേക്കേറാൻ
മരമുണ്ടാവില്ല...
തണലുണ്ടാവില്ല.
വസന്തങ്ങൾ വിടർത്താൻ
നിലമോ സൂര്യനോ ഉണ്ടാവില്ല.
നക്ഷത്രങ്ങൾ എരിഞ്ഞുതീർന്ന
വന്ധ്യാകാശം മാത്രം
നിന്റെ മനസ്സിൽ പെറ്റുകൂട്ടും
അന്ധതമസ്സിന്റെ ഗുഹകൾ.
ഭാഷയുടെ ഭൂപടം കടലെടുക്കുമ്പോൾ
നിനക്ക് കരയാന്‍
ഏത് വാക്കാണ് കൂട്ടുള്ളത്?
*********